ജനപ്രതിനിധികൾ നാടിന്റെ വളർച്ചയ്ക്കുവേണ്ടി ജനപക്ഷത്തുനിന്ന് പ്രവർത്തിക്കണം: മാർ ജോൺ നെല്ലിക്കുന്നേൽ
ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടവർ നാടിന്റെ വളർച്ചയ്ക്കുവേണ്ടി ജനപക്ഷത്തുനിന്ന് പ്രവർത്തിക്കണമെന്ന് ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ പറഞ്ഞു. ത്രിതല പഞ്ചായത്തുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച ഇടുക്കി രൂപ താങ്ങുകളായ ജനപ്രതിനിധികൾക്ക് രൂപത നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനപ്രതിനിധികൾ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട വരാണ്. അവരുടെ ക്ഷേമത്തിനും നാടിന്റെ പുരോഗതിക്കും വേണ്ടി നമ്മുടെ സമയവും സാഹചര്യവും സാധ്യതകളും പരമാവധി ഉപയോഗിക്കാൻ കടപ്പെട്ടവരാണ് ജനപ്രതിനിധികൾ. കഴിഞ്ഞ കാലങ്ങളിൽ രാഷ്ട്രീയ നേതൃത്വം ഉത്തരവാദിത്വപൂർവ്വം ജനക്ഷേമത്തിനായി നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായാണ് ഇടുക്കി ഇത്രത്തോളം വളർന്നത്.
ഈ കാലഘട്ടത്തിലും ജനപ്രതിനിധികൾക്ക് വിശ്രമമില്ലാതെ പ്രവർത്തിക്കേണ്ട സാഹചര്യമാണ് ഇടുക്കിയിലുള്ളത്. ഇവിടുത്തെ വന്യമൃഗശല്യം, പട്ടയ പ്രശ്നങ്ങൾ, നിർമ്മാണ നിരോധനം തുടങ്ങിയ നിരവധിയായ പ്രശ്നങ്ങളിൽ നമുക്ക് പരിഹാരം കണ്ടെത്തേണ്ടതുണ്ട്. അത്തരം വിഷയങ്ങളിലെല്ലാം ജനക്ഷേമത്തിനും നാടിന്റെ വികസനത്തിനും വേണ്ടി പ്രവർത്തിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. നാടിന്റെ വളർച്ചയ്ക്കായി നടത്തുന്ന എല്ലാ ധാർമിക മുന്നേറ്റങ്ങൾക്കും രൂപതയുടെ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പോപ്പ് ഫ്രാൻസിസ് സോഷ്യോ എഡ്യൂക്കേഷൻ സെന്ററിൽ നടന്ന പരിപാടിയിൽ രൂപതാംഗങ്ങളായ എല്ലാ ജനപ്രതിനിധികളും പങ്കെടുത്തു. ഒരു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും 6 ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാരും രണ്ട് ജില്ലാ പഞ്ചായത്ത് മെമ്പർമാരും നൂറിലധികം വാർഡ് മെമ്പർമാരും ഇടുക്കി രൂപതാംഗങ്ങളായി ഉണ്ട്. രൂപതാ മുഖ്യ വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ അധ്യക്ഷത വഹിച്ചു. കത്തോലിക്കാ കോൺഗ്രസ് രൂപതാ പ്രസിഡണ്ട് ശ്രീ ജോർജ് കോയിക്കൽ, കെ സി വൈ എം രൂപതാ പ്രസിഡണ്ട് ശ്രീ സാം സണ്ണി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
യോഗത്തിൽ ജനപ്രതിനിധികൾക്ക് രൂപതയുടെ സ്നേഹാദരവുകൾ അർപ്പിച്ചു. ഫാ. മാർട്ടിൻ പൊൻപനാല്, ഫാ. ജോസഫ് തച്ചുകുന്നേൽ, ഫാ. ജോർജ് തകിടിയേൽ, ഫാ. ജിൻസ് കാരക്കാട്ട്, ഫാ. സെബാസ്റ്റ്യൻ മനക്കലേട്ട് എന്നിവർ നേതൃത്വം നൽകി.