എയിഡഡ് സ്കൂൾ അധ്യാപകരോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കണം എന്ന് ഇടുക്കി രൂപത വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ പറഞ്ഞു. ഭിന്നശേഷി സംവരണ വിഷയത്തിൽ ക്രൈസ്തവ മാനേജ്മെന്റുകളോട് സർക്കാർ കാണിക്കുന്ന വിവേചനത്തിലും നീതിനിഷേധത്തിലും പ്രതിഷേധിച്ചുകൊണ്ട് ഇടുക്കി എഡ്യുക്കേഷണൽ ഏജൻസിയിലെ അധ്യാപകർ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ അവകാശങ്ങൾ നിലനിൽക്കുമ്പോൾ തന്നെ ഭിന്നശേഷി ഉദ്യോഗാർത്ഥികൾക്കായി സർക്കാർ ആവശ്യപ്പെട്ട പ്രകാരമുള്ള പോസ്റ്റുകൾ നീക്കി വെച്ചിട്ടും ഇങ്ങനെ പോസ്റ്റുകൾ നീക്കിവെക്കുന്ന മാനേജ്മെന്റുകളുടെ അധ്യാപന നിയമനം പാസാക്കി നൽകണമെന്ന വ്യക്തമായ ഹൈകോടതി ഉത്തരവ് നിലവിൽ വന്നിട്ടും ഈ ഉത്തരവ് ക്രൈസ്തവ മാനേജ്മെന്റ്കൾക്ക് ബാധകമല്ല എന്ന് സർക്കാരിന്റെ നിഷേധാത്മക നിലപാട് യാതൊരു കാരണവശാലും ന്യായീകരിക്കാനാവുന്നതല്ല. 2009 മുതൽ ജോലി ചെയ്യുന്ന പതിനാറായിരത്തോളം അധ്യാപകർക്ക് നിയമന അംഗീകാരം ലഭിച്ചിട്ടില്ല. മുവ്വായിരത്തോളം അധ്യാപക തസ്തികകൾ ഭിന്നശേഷി സംവരണത്തിനായി നീക്കി വയ്ക്കുമ്പോഴും ഏകദേശം 500 ഉദ്യോഗാർത്ഥികൾ മാത്രമേ ഭിന്നശേഷി വിഭാഗത്തിൽ അധ്യാപക യോഗ്യത നേടി നിയമനം കത്തിരിക്കുന്നുള്ളു എന്ന് അദ്ദേഹം പറഞ്ഞു.
ആയിരത്തോളം അധ്യാപകർ പങ്കെടുത്ത പ്രതിഷേധ റാലി പാവനാത്മ കോളേജ് ഗ്രൗണ്ടിൽ നിന്നും ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറി വെരി റവ. ഡോ. ജോർജ്ജ് തകിടിയേൽ ഫ്ലാഗ് ഓഫ് ചെയ്തു. മുരിക്കാശ്ശേരി ടൗൺ ചുറ്റി നടത്തിയ പ്രതിഷേധ പ്രകടനത്തിനു ശേഷം മുരിക്കാശ്ശേരി ബസ് സ്റ്റാൻഡിൽ ഇടുക്കി രൂപത ടീച്ചേഴ്സ് ഗിൽഡ് പ്രസിഡണ്ട് ശ്രീ. നോബിൾ മാത്യൂവിൻ്റെ ആധ്യക്ഷതയിൽ പ്രധിഷേധസംഗമം ചേർന്നു. ക്രൈസ്തവ മാനേജ്മെന്റുകൾക്കു നേരെ സർക്കാർ സ്വീകരിക്കുന്ന നീതി നിഷേധ നിലപാടിനെതിരെ ഈ മാസം 26ആം തിയതി സെക്രട്ടറിയേറ്റിലേക്ക് നടത്താനിരിക്കുന്ന വൻ പ്രതിഷേധ റാലിക്കും സംഗമത്തിനും മുന്നോടിയായാണ് മുരിക്കാശ്ശേരിയിൽ പ്രതിഷേധ റാലിയും സംഗമവും കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടത്.
പ്രതിഷേധ യോഗത്തിൽ രൂപതാ A k C C പ്രസിഡന്റ് ശ്രീ. ജോർജ്ജ് കോയിക്കൽ മുഖ്യപ്രഭാഷണം നടത്തി. ടീച്ചേഴ്സ് ഗിൽഡ് രൂപത സെക്രട്ടറി ശ്രീ ബോബി തോമസ് യോഗത്തിന് നന്ദി അർപ്പിച്ചു. മുരിക്കാശ്ശേരി സെന്റ്. മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ശ്രീ. സിബിച്ചൻ തോമസ്, ശ്രീ. സിബി വലിയമറ്റം ടീച്ചേഴ്സ്ഗിൽഡ് ഭാരവാഹികൾ എന്നിവർ പ്രതിഷേധ റാലിക്കും യോഗത്തിനും നേതൃത്വം നൽകി.